വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Tuesday, August 9, 2016

ഡയറിയിൽ ഒളിച്ച രഹസ്യം 


"ഇവിടെ ഈ വരികൾ ഞാൻ കുറിക്കുമ്പോൾ ശെരിക്കും ആശങ്കയിൽ ആണ്... ദൈവത്തിന്റെ ചില കൈയൊപ്പ് എന്നോ,ജീവിതത്തിന്റെ ചില വഴികളിൽ കാണിച്ചുതരുന്ന ചിത്രങ്ങൾ എന്നോ ചിലപ്പോൾ ഈ സംഭവത്തെ പറയേണ്ടി വരും.പക്ഷെ ഞാൻ ഇപ്പോഴും ആശങ്കയിൽ ആണ്...വായിക്കുന്നവരും ചിലപ്പോൾ ഒരു നിമിഷം ചിന്തിക്കും, ചിലപ്പോൾ  ആശങ്കപെടും.....കാരണം നമ്മൾ ജീവിക്കുന്നത് നമ്മുടെ മനഃസമാധാനത്തിനു  വേണ്ടി മാത്രമാണ്. നമ്മുടെ കുടുംബം,കൂട്ടുകാർ അങ്ങിനെ ജീവിതത്തിൽ നമ്മളിലൂടെ വന്നുപോകുന്ന പല കഥാപാത്രങ്ങളും, നമ്മൾ മനസ്സിൽ കണ്ടത് നടന്നില്ലെങ്കിൽ, നമ്മൾ പലപ്പോഴും പ്രവർത്തിക്കുന്നത് മനഃസമാധാനത്തിനു വേണ്ടി മാത്രമാണ്. അതിന്റെ പര്യായം മാത്രമാണ് സ്നേഹം,സങ്കടം,ദേഷ്യം അങ്ങിനെ പലതും. പലപ്പോഴും പലരും ഉപദേശിക്കുന്നത് അവരുടെ ജീവിതത്തിൽ നടക്കാതെ പോയ പരിഭവങ്ങൾ ആണ്. ചിലപ്പോൾ പലരുടെയും ജീവിതത്തിൽ മനസമാധാനം തരുമായിരിക്കും ഇത്തരം ഉപദേശങ്ങൾ"

"ജീവിതം മനഃസമാധാനത്തിനു വേണ്ടിയുള്ള യാത്രയാണ്"

ഈ വാചകം ആ സംഭവത്തെ കുറിച്ച് ഡയറിയിൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ മനസമാധാനം അവിടെ നഷ്ടപ്പെട്ടു..........എന്റെ മനസ്സിലും ആശങ്കകൾ നിറയാൻ തുടങ്ങി. എന്താണ്  പറയാനുള്ളത്?
എന്റെ കൂട്ടുകാരൻറെ ഡയറി അവൻ വായിക്കാൻ തന്നപ്പോൾ ഇത്രത്തോളം മനസ്സിനെ ഉലക്കുമെന്നു കരുതിയില്ല.

ജൂലൈ 14, 2015

മഴ തോർന്നു തെളിഞ്ഞ അന്തരീക്ഷം. വൈകുന്നേരം എൻറെ ജോലി തീർത്തു വീട്ടിലേക്കു വരുന്ന സമയം.സ്കൂളും കോളേജും വിട്ടു റോഡിൽ നിറയെ തിരക്ക്.പലപ്പോഴും ഇത്തരം ബഹളങ്ങൾ മനസ്സിനെ വല്ലാതെ അലസോരം ഉണ്ടാക്കാറുണ്ട്...പലപ്പോഴും ഇത്തരം വേളയിൽ ഒഴിഞ്ഞ വഴികൾ വീട്ടിലെത്താൻ ഞാൻ തിരഞ്ഞെടുക്കാറുള്ളത്. അമ്പല കടവ് കടന്നു പാടത്തിന്റെ അരികിലൂടെ വലത്തോട്ട് തിരിഞ്ഞു വീടിനടുത്തു എത്താറായി. അപ്പോഴാണ് യാദൃഷികമായി എന്റെ മുൻപിലൂടെ ഒരു ബൈക്ക് കടന്നു പോയത്...വളരെ പതുക്കെ ശബ്ദം ഇല്ലാതെ ആണ് വരുന്നത്. ഒരു പയ്യൻ ആണ് ബൈക്ക് ഓടിക്കുന്നത്.പുറകിൽ ആരോ ഉണ്ട്. മഴക്കോട്ടും ധരിച്ചു..കണ്ണ് മാത്രം പുറത്തു കാണാം...പെട്ടെന്ന് എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ എന്റെ മനസ്സിൽ ഉടക്കി...ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു ഭയത്തിന്റെ തീക്ഷ്ണ ഭാവം ആയിരുന്നു. ആ നോട്ടം എന്നെ വല്ലാതെ അലസോരപ്പെടുത്തി. വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ മഴക്കോട്ടു ഊരിയിട്ട് ആ പയ്യനെ ഏല്പിക്കുന്നതാണ് കണ്ടത്. അവളെ കണ്ടപ്പോൾ ഒരു പെങ്ങളെപോലെ തോന്നി. അവൾ ആ ഗേറ്റ് കടന്നു പോയി..പയ്യൻ അവിടെ നിന്നും ബൈക്ക് ഓടിച്ചു മറഞ്ഞു.

ജൂലൈ 20, 2015

വീണ്ടും ഒരു ഉച്ച വെയിൽ നേരത്തു പനികാരണം വീട്ടിൽ തന്നെ ആയിരുന്നു. അപ്രതീക്ഷിതമായി വീണ്ടും ആ ബൈക്ക് എന്തെ മുൻപിലൂടെ പാഞ്ഞു കുറച്ചകലെ നിറുത്തി. കാഴ്ച്ചയിൽ കൈയെത്തും ദൂരത്തു അവർ നിന്നു. പിന്നിൽ നിന്നും ഇറങ്ങുന്ന അവളെ ഞാൻ വ്യക്തമായി കണ്ടു.അന്നും അവൾ മഴക്കോട്ടു ധരിച്ചിരുന്നു. പരിസരം നോക്കി അവൾ കോട്ടു ഊരികൊടുത്തു വീടിന്റെ ഗേറ്റ് തുറന്നു പോയി. അവളുടെ യൂണിഫോം കണ്ടപ്പോൾ മനസ്സിലായി പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു. ആ നിമിഷം ഇതുവരെ എന്റെ മനസ്സിനെ ഉലച്ചു. പെങ്ങൾ വീട്ടിൽ വന്നപ്പോൾ പോലും അറിയാതെ മനസ്സ് സംശയത്തിന്റെ മുനമ്പിൽ പോയി നിന്നു.

ജൂലൈ 21, 2015

ഈ ദിനം എന്നെ വല്ലാതെ മനസ്സിനെ ആശങ്കകളിലേക്കു നയിക്കുന്നു. പുതുതായി വന്ന അയൽവാസികൾ ആണെങ്കിലും ഈ കാര്യം പറഞ്ഞു പ്രശ്നമാക്കണോ? ഇനിയിപ്പോൾ ഞാൻ കരുതുന്നത് മാത്രമല്ല സത്യമെങ്കിലോ? എന്റെ അനുജത്തി ആണെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യുമോ? അറിവില്ലാത്ത അവളെ നേർവഴിക്കു നടത്തണമോ? ചിന്തകൾ പലതാണ്. പക്ഷെ പ്രതികരിക്കാൻ എനിക്ക് പേടിയാണ്...ചിലപ്പോൾ കുറ്റബോധം തോന്നാം...എന്നാലും ഇതെല്ലാം ഞാൻ ഈ വരികളിൽ നിർത്തുന്നു...വീണ്ടും മനസമാധാനം കളയാൻ വയ്യ!

മെയ്  27, 2016

ഇന്നത്തെ പത്രത്താളുകളിൽ അവളുടെ മുഖം കണ്ടപ്പോൾ വീണ്ടും മനസ്സു പിടഞ്ഞു.കാണ്മാനില്ല എന്ന ആ വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. ഇവിടുത്തെ ആളുകൾ പറയുന്നത് അവളുടെ അമ്മയും അച്ഛനും ശെരിയല്ല എന്നാണ്. വലിയ ജോലിയും അറിവും ഉണ്ടായിട്ടും മകളുടെ മനസ്സ് അറിയാൻ കഴിയാതെ പോയ അവരുടെ നിസഹായത എന്നെ വല്ലാതെ ഉറക്കം കെടുത്തി. അന്ന് ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ...ചിലപ്പോൾ, എന്റെ ഉറക്കം കളയാൻ വേണ്ടിയാണോ അവരെ എന്റെ മുൻപിൽ എത്തിച്ചത്....ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുൻപിൽ തല വല്ലാതെ പുകയുന്നു.

ഈ കുറിപ്പ് വായിച്ചപ്പോൾ മനസ്സ് വല്ലാതെ ആയി.എനിക്ക് അവരെ കുറച്ചൊക്കെ അടുത്തറിയാം..പക്ഷെ അവന്റെ ഈ ഡയറി വായിച്ചപ്പോൾ മാത്രമാണ് എത്രയും കാര്യങ്ങൾ ഉണ്ടെന്നു മനസ്സിലായത്. ചിലപ്പോൾ പണത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ സ്വന്തം മകളെ പോലും നോക്കാൻ പറ്റിയിട്ടുണ്ടാകില്ല. ഇപ്പോഴും അവൾക്കു എന്ത് പറ്റി എന്നറിയില്ല, മനസ്സ് ഇപ്പോഴും ആശങ്കയിൽ സഞ്ചരിക്കുന്നു. അവൾക്കു നല്ലതു മാത്രം വരുത്താൻ പ്രാർത്ഥിക്കുന്നു.....ചിലപ്പോൾ ഈ പ്രാർത്ഥന പോലും എന്റെ മനഃസമാധാനത്തിനു വേണ്ടി മാത്രമാകും!

No comments:

Post a Comment